ദിവ്യബലിയര്‍പ്പണം - ചില യാഥാര്‍ത്ഥ്യങ്ങള്‍

ആദ്യ ലേഖനത്തില്‍പ്പറഞ്ഞ സന്ദേശത്തില്‍ ദിവ്യബലിയര്‍പ്പണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നാലാണ്.

1. AD 360 മുതല്‍ കത്തോലിക്കാസഭയില്‍ ബലിയര്‍പ്പണം നിത്യാചാരമായെന്നും അതു ബൈബിള്‍ വിരുദ്ധമാണെന്നും
2. AD 11-ാം നൂറ്റാണ്ടില്‍ കുര്‍ബ്ബാന ബലിയര്‍പ്പണമായി രൂപാന്തരപ്പെടുത്തുകയും അതു സ്വീകരിക്കേണ്ടതു നിര്‍ബന്ധമാക്കുകയും ചെയ്തുവെന്നും
3. AD 1215ല്‍ കുര്‍ബ്ബാനയില്‍ അപ്പവും വീഞ്ഞും, ശരീരവും രക്തവും (TRANS SUBSTANTIA) ആകുമെന്നു പഠിപ്പിച്ചുതുടങ്ങിയെന്നും
4. AD1220ല്‍ തിരുവോസ്തി വണങ്ങണമെന്നാവശ്യപ്പെട്ടു കല്പനയിറക്കിയെന്നും പ്രസ്തുത സന്ദേശത്തില്‍ പറയുന്നുണ്ട്.

ദിവ്യബലിയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥവസ്തുതകളും തിരുവചനങ്ങളും പരിശോധിക്കുമ്പോള്‍ ഇത്തരമാരോപണമുന്നയിക്കുന്നവരുടെ വികലചിന്തകള്‍ എത്രമാത്രം ക്രിസ്തുവിരുദ്ധമാണെന്നു തിരിച്ചറിയാനാകും. 

ഒന്നാമത്തെ ആരോപണം, AD 360 മുതല്‍ കത്തോലിക്കാസഭയില്‍ ബലിയര്‍പ്പണം നിത്യാചാരമായെന്നും അതു ബൈബിള്‍ വിരുദ്ധമാണെന്നുമാണ്. രണ്ടാമത്തേത് AD 11-ാം നൂറ്റാണ്ടില്‍ കുര്‍ബ്ബാന ബലിയര്‍പ്പണമായി രൂപാന്തരപ്പെടുത്തുകയും അതു സ്വീകരിക്കേണ്ടതു നിര്‍ബന്ധമാക്കുകയും ചെയ്തുവെന്നുമാണ്. ഇവ രണ്ടിന്റെയും സാംഗത്യം നമുക്കാദ്യം പരിശോധിക്കാം.

ക്രിസ്തുവിന്റെ സഭ ഉണ്ടായ കാലംമുതല്‍ ബലിയര്‍പ്പണവും (വിശുദ്ധ കുര്‍ബ്ബാന) സഭയിലുണ്ട്.

"ഇതു നിങ്ങള്‍ എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍..."
"പിന്നെയവന്‍ അപ്പമെടുത്ത്‌, കൃതജ്ഞതാസ്തോത്രംചെയ്ത്‌, മുറിച്ച്‌, അവര്‍ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്‌. എന്റെ ഓര്‍മ്മയ്‌ക്കായി ഇതുചെയ്യുവിന്‍. അപ്രകാരംതന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രമെടുത്തുകൊണ്ട്‌ അരുളിച്ചെയ്‌‌തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌." (ലൂക്കാ 22:19-20.)

അതായിരുന്നു ചരിത്രത്തിലെ ആദ്യത്തെ വിശുദ്ധ കുര്‍ബാന.

എന്റെ ഓര്‍മ്മയ്‌ക്കായി ഇതുചെയ്യുവിന്‍ എന്ന കര്‍ത്താവിന്റെ കല്പനയുടെ അനുസരണമാണു് ഓരോ ദിവ്യബലിയര്‍പ്പണവും. "നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനംചെയ്യുകയുംചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്‌." (1 കോറിന്തോസ്‌ 11:26) എന്നു തിരുവചനം പഠിപ്പിക്കുന്നു. കര്‍ത്താവായ യേശുവിന്റെ പുനരാഗമനംവരെ എല്ലായ്പോഴും കര്‍ത്താവിന്റെ മരണംപ്രഖ്യാപിക്കുന്നതു വിശ്വാസജീവിതത്തിലെ ഏറ്റവും വലിയ സാക്ഷ്യമാണു്. എന്തെന്നാല്‍ അവന്റെ കുരിശുമരണത്താലാണു നമുക്കു രക്ഷ കൈവന്നതു്.

"എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു." (യോഹന്നാന്‍ 3:16) എന്ന തിരുവചനത്തിന്റെ വിശദീകരണം ഈശോയുടെ വാക്കുകളില്‍ നമ്മള്‍ കാണുന്നതിങ്ങനെയാണ്: "സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്." (യോഹന്നാന്‍  6:51). സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പമായ ക്രിസ്തുവിന്റെ ശരീരം അനുദിനം ഭക്ഷിച്ചു നിത്യജീവന്‍ പ്രാപിക്കുന്നതിനായി കര്‍ത്താവു തന്റെ മക്കള്‍ക്കായി ഒരുക്കിയ സ്നേഹവിരുന്നാണ് ഓരോരോ വിശുദ്ധകുര്‍ബ്ബാനയും.

ക്രിസ്തുവിന്റെ ബലിയര്‍പ്പണം എകമായതിനാല്‍ വിശുദ്ധകുര്‍ബ്ബാന അര്‍ത്ഥമില്ലാത്ത ആചാരമാണെന്നു പഠിപ്പിക്കുന്ന ചില സഭാവിഭാഗങ്ങളുണ്ട്. ഹെബ്രായലേഖനം പത്താമദ്ധ്യായത്തില്‍നിന്നുള്ള വചനമാണ് ഇതു സ്ഥാപിക്കുന്നതിനായി അവര്‍ പലപ്പോഴും ഉദ്ധരിക്കുന്നത്. "പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോദിവസവും ശുശ്രൂഷചെയ്യുന്നു." (ഹെബ്രാ. 10:11) ഹെബ്രായലേഖനം തുടക്കംമുതല്‍ വായിച്ചാല്‍ പഴയനിയമബലികളും ക്രിസ്തുവിന്റെ ഏകബലിയും തമ്മിലും പഴയനിയമ പൌരോഹിത്യവും ക്രിസ്തുവിന്റെ പൌരോഹിത്യവും തമ്മിലുമുള്ള താരതമ്യപഠനവും നമുക്കു കാണാനാകും. അതിനാല്‍ത്തന്നെ മേല്പറഞ്ഞ വചനം പഴയനിയമ ബലികളെക്കുറിച്ചു പ്രതിപാദിക്കുന്നതാണെന്നു വ്യക്തം.

ഹെബ്രായര്‍ 10: 12 മുതല്‍ 14 വരെയുള്ള വചനങ്ങളില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: - "എന്നാല്‍, അവനാകട്ടെ (യേശുക്രിസ്തു) പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലിയര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണ്ണരാക്കിയിരിക്കുന്നു." 

"അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു." (ഹെബ്രാ. 7:27) സമ്പൂര്‍ണ്ണമായ ഒരു ബലിയര്‍പ്പണംനടത്തിയ ക്രിസ്തുവിന്റെ ഏകവും സാര്‍വത്രികവുമായ ബലിയോടു നമ്മളെത്തന്നെ പങ്കുചേര്‍ത്ത്, നമ്മുടെ ജീവിതബലിയെ അവിടുത്തെ ഏകബലിയിലേക്കുയര്‍ത്തുകയാണ് വിശുദ്ധകുര്‍ബ്ബാന. അതായത്, ലോകമെമ്പാടുമുള്ള അള്‍ത്താരകളിലര്‍പ്പിക്കപ്പെടുന്ന വിശുദ്ധകുര്‍ബ്ബാനകള്‍ കാല്‍വരിമലയിലെ യേശുക്രിസ്തുവിന്‍റെ ബലിയുടെ ആവര്‍ത്തനമല്ല, മറിച്ച്, ക്രിസ്തുവിന്റെ ഏകബലിയര്‍പ്പണത്തിലുള്ള പങ്കുചേരലാണ്. പെസഹാദിനത്തിലെ  അന്ത്യഅത്താഴവേദിയില്‍ ഈശോ നല്‍കിയ കല്പനപ്രകാരം, അവിടുത്തെ ബലിയുടെ ഓര്‍മ്മയാചരിക്കുമ്പോള്‍ കാല്‍വരിമലയില്‍, എന്നേയ്ക്കുമായി കര്‍ത്താവര്‍പ്പിച്ച ബലിയില്‍ നമ്മള്‍ പങ്കുചേരുകയാണ്. ഇന്നലെയും ഇന്നും എന്നും ഒരാള്‍തന്നെയായ ഈശോയുടെ ബലിയില്‍ ക്രിസ്തുവിശ്വാസി തന്നെത്തന്നെ 'ഇന്നു' ബലിയായി അര്‍പ്പിക്കുന്നു. അവിടുത്തെ മുറിക്കപ്പെട്ട ശരീരത്തിലും ചിന്തപ്പെട്ട രക്തത്തിലും പങ്കുകാരായി ദൈവികജീവനില്‍നിറയുന്നതിനു നമുക്കവസരമൊരുക്കുന്ന വിശുദ്ധനിമിഷങ്ങളാണ് ഓരോ വിശുദ്ധകുര്‍ബ്ബാനയും.

പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്‌തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍. അപ്രകാരംതന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രമെടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. (ലൂക്ക 22: 19 - 20) എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍ എന്ന കല്പനയുടെ അനുസരണമാണ് അനുദിന വിശുദ്ധ കുര്‍ബ്ബാനകള്‍. മറ്റൊരു രീതിയില്‍പ്പറഞ്ഞാല്‍ യേശുവിന്റെ ബലി എല്ലാക്കാലത്തേയ്ക്കും എല്ലാ മനുഷ്യര്‍ക്കുംവേണ്ടിയുള്ള ഏകബലിയാണ്. ആ ബലിയില്‍ പങ്കുചേര്‍ന്ന്, അവിടുത്തെ തിരുശരീരം ഭക്ഷിക്കാനും തിരുരക്തം പാനംചെയ്യാനുമുള്ള ഒരു മാര്‍ഗ്ഗം, തന്റെ അന്ത്യ അത്താഴവേളയില്‍ ഈശോ നമുക്കായി നല്കി. അതാണു വിശുദ്ധ കുര്‍ബ്ബാന. കാലാതിവര്‍ത്തിയായി യേശുവിന്റെ ബലിയെ നമ്മുടെമുമ്പില്‍ സന്നിഹിതാമാക്കുകയാണു വിശുദ്ധകുര്‍ബ്ബാനയെന്നു വി. ജോണ്‍പോള്‍ രണ്ടാമന്‍ പഠിപ്പിക്കുന്നു.

കര്‍ത്താവില്‍നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യമിതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ടരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി നിങ്ങളിതു ചെയ്യുവിന്‍. അപ്രകാരംതന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത്, എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍, നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്. (1 കൊറി. 11: 23 - 26) എന്ന വചനത്തിലൂടെ വിശുദ്ധ പൌലോസും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കര്‍ത്താവിന്റെ മരണമെന്ന് അപ്പസ്തോലന്‍ പറയുന്നത്, അവിടുത്തെ കുരിശിലെ ബലിയാണെന്നതു സുവ്യക്തം. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളുന്നവര്‍, കര്‍ത്താവു ഭരമേല്പിച്ചവ ചെയ്തുകൊണ്ട് അപ്പസ്തോലികഗണത്തിലേക്കുയരുമ്പോള്‍, അതിനുവിസമ്മതിക്കുന്നവര്‍ കര്‍ത്താവു കല്പിച്ചവചെയ്യാതെ യൂദാസിന്റെ ഗണത്തിലേക്കു താഴുന്നു. 

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ് (ഹെബ്രാ. 13:8) എന്നതിനാല്‍ യേശുവിന്റെ ബലി ഇന്നലെയും ഇന്നും എന്നും ഒന്നുതന്നെയാണ്. അതായത്, വിശുദ്ധ കുര്‍ബാന പരികര്‍മ്മംചെയ്യപ്പെടുമ്പോഴെല്ലാം യേശുക്രിസ്തു മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യുന്നില്ല. എന്നാല്‍ അര്‍പ്പിക്കപ്പെടുന്ന എല്ലാ വിശുദ്ധ കുര്‍ബ്ബാനയിലും, അവിടുത്തെ ഏകബലി, അതില്‍ വിശ്വാസത്തോടെ പങ്കുകൊള്ളുന്ന സകലമനുഷ്യര്‍ക്കും ഫലദായകമായ അനുഭവമായിത്തീരുന്നു. ഒരുറവയില്‍നിന്നാരംഭിക്കുന്ന നദി, അതു കടന്നുപോകുന്ന വഴിത്താരയിലെല്ലാം, തന്നിലേക്കിറങ്ങുന്ന എല്ലാവരെയും ഒരേ ഉറവയിലെ ജലത്താല്‍ നനയ്ക്കുന്നതുപോലെ, യേശുവിന്റെ കാല്‍വരിബലിയാകുന്ന ഉറവയില്‍നിന്ന്, "എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍. (ലൂക്ക 22: 19) എന്ന കല്പനയുടെ അനുസരണമായ വിശുദ്ധകുര്‍ബ്ബാനയെന്ന മഹാനദി, വിശ്വാസത്തോടെയും ഒരുക്കത്തോടെയും ബലിയര്‍പ്പണംനടത്തുന്ന എല്ലാവര്‍ക്കും  നിത്യരക്ഷയുടെ അനുഭവം പ്രദാനംചെയ്യുന്നു.

"ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവുമൊരു കല്പനയായി ആചരിക്കണം" (പുറപ്പാട് 12: 24) എന്ന കല്പനയോടെയാണുപഴയനിയമത്തില്‍ പെസഹാബലി ആചരിച്ചുതുടങ്ങിയത്. പുതിയ പെസഹാക്കുഞ്ഞാട്, ദൈവപുത്രനായ ഈശോതന്നെയാണ്. നിത്യതയോടെ ആചരിക്കേണ്ട പുതിയ പെസഹയാണ് ഈശോ നമുക്കു നല്കിയത്. നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് പഴയ പുളിപ്പു നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവര്‍ ആയിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്‍, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു." (1 കൊറി. 5:7)

പുതിയനിയമത്തിലെ പെസഹാബലി വിശുദ്ധകുര്‍ബ്ബാനയാണ്. അനുതാപത്തോടെ പശ്ചാത്തപിക്കുകയും നമ്മുടെ പഴയ പുളിപ്പാകുന്ന പാപങ്ങള്‍ (കുമ്പസാരിച്ച്‌) ഏറ്റുപറഞ്ഞും നമ്മള്‍ പുതിയ പെസഹാ ആചരിക്കേണ്ടിയിരിക്കുന്നു. ആ പെസഹായിലും ക്രിസ്തുവിന്റെ ബലിയിലും പങ്കാളികളായി, അവിടുത്തെ തിരുശരീര രക്തങ്ങള്‍ ഉള്‍ക്കൊള്ളുകയാണു വിശുദ്ധകുര്‍ബ്ബാനയില്‍ ഒരുക്കത്തോടെ സജീവമായി പങ്കെടുക്കുന്ന ഓരോ വ്യക്തിയും. "നാം ആശീര്‍വ്വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം, ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?"(1 കോറി 10:18)

സഭയും വിശുദ്ധകുര്‍ബ്ബാനയുമെന്ന ചാക്രിക ലേഖനത്തില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ വിശുദ്ധകുര്‍ബ്ബാനയെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധകുര്‍ബ്ബാന അവിഭാജ്യമായവിധത്തില്‍, ഒരേസമയംതന്നെ, കുരിശിലെ ബലിയെ ശാശ്വതീകരിക്കുന്ന ബലിയുടെ ഓര്‍മ്മയും കര്‍ത്താവിന്റെ ശരീരരക്തങ്ങളുടെ കൂട്ടായ്മയുടെ വിശുദ്ധവിരുന്നുമാണ്. വിശുദ്ധ കുര്‍ബ്ബാന, കുരിശിലെ ബലിയെ സന്നിഹിതമാക്കുന്നു. അത്, ആ ബലിയോട് ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല; അതിനെ വര്‍ദ്ധിപ്പിക്കുന്നുമില്ല. ആവര്‍ത്തിക്കപ്പെടുന്നത്, അതിന്റെ അനുസ്മരണത്തിന്റെ ആഘോഷവും സ്മരണാപരമായ പ്രതിധ്വനീകരണവുമാണ്. അതാകട്ടെ, ക്രിസ്തുവിന്റെ ഏകവും സുനിശ്ചിതവും രക്ഷാകരവുമായ ബലിയെ എപ്പോഴും (വര്‍ത്തമാനകാല)സമയത്തില്‍ സന്നിഹിതമാക്കുന്നു. - (സഭയും വിശുദ്ധ കുര്‍ബ്ബാനയും  - വിശുദ്ധജോണ്‍പോള്‍ രണ്ടാമന്‍  മാര്‍പ്പാപ്പയുടെ ചാക്രികലേഖനം - ഖണ്ഡിക 12)

മൂന്നാമത്തെ ആരോപണം, AD 1215ല്‍ കുര്‍ബ്ബാനയില്‍ അപ്പവും വീഞ്ഞും, ശരീരവും രക്തവും (TRANS SUBSTANTIA) ആകുമെന്നു പഠിപ്പിച്ചുതുടങ്ങിയെന്നും നാലാമത്തെ ആരോപണം, AD1220ല്‍ തിരുവോസ്തി വണങ്ങണമെന്നാവശ്യപ്പെട്ടു കല്പനയിറക്കിയെന്നുമാണ്. 

പരിശുദ്ധാത്മ ശക്തിയാല്‍, അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമാകുമെന്നു പഠിപ്പിച്ചുതുടങ്ങിയത് ഈശോതന്നെയാണ്. യോഹന്നാന്റെ സുവിശേഷം ആറാമദ്ധ്യായം മുഴുവനും തന്റെ ശരീരത്തെയും രക്തത്തെയുംകുറിച്ചുള്ള യേശുവിന്റെ പ്രബോധനങ്ങളാണ്. മത്തായി 26, മര്‍ക്കോസ് 14, ലൂക്കാ 22 തുടങ്ങിയ അദ്ധ്യായങ്ങളില്‍ യോഹന്നാന്‍ ആറാമദ്ധ്യാത്തിലെ പ്രബോധനങ്ങളുടെ പൂര്‍ത്തീകരണം കാണാം.

യോഹന്നാന്‍ 6: 1 - 15ല്‍ അയ്യായിരംപേര്‍ക്കായി അഞ്ചപ്പവും രണ്ടുമീനും വര്‍ദ്ധിപ്പിച്ചു നല്കുമ്പോള്‍ തനിക്ക് അപ്പത്തെ രൂപമാറ്റം വരുത്താനും വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്ന് ഈശോ വ്യക്തമാക്കുന്നു.  
യോഹന്നാന്‍ 6: 16 മുതല്‍ 24വരെ വചനങ്ങളില്‍ വെള്ളത്തിനുമുകളിലൂടെ നടക്കുന്ന ഈശോയെ നാം കണ്ടുമുട്ടുന്നു. മനുഷ്യപ്രകൃതിയില്‍ വെള്ളത്തിനുമീതെ നടക്കുക അസാദ്ധ്യമാണ്. തന്റെ ശരീരത്തെ പ്രകൃത്യാതീതമായി രൂപാന്തരപ്പെടുത്താന്‍ തനിക്കു സാധിക്കുമെന്ന്, വെള്ളത്തിനുമീതെ നടന്നുവരുന്ന ഈശോ നമ്മെ കാണിച്ചുതന്നു. 

യോഹന്നാന്‍ 6: 25 മുതല്‍ വചനങ്ങളില്‍ തന്റെ ശരീരം യഥാര്‍ത്ഥമായ ഭക്ഷണമാണെന്നും തന്റെ രക്തം യഥാര്‍ത്ഥപാനീയമാണെന്നും തന്റെ ശരീരം ഭക്ഷിക്കുകയും തന്റെ രക്തം പാനംചെയ്യുകയുംചെയ്യുന്നവനു നിത്യജീവനുണ്ടെന്നും ഈശോ പഠിപ്പിക്കുന്നു.

"ഇതിനുശേഷം അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല. യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?" യോഹന്നാന്‍ 6: 66 - 67 യേശുവിന്റെ ഈ പ്രബോധനംകേട്ട് തന്നെവിട്ടുപോയ ഒരാളെപ്പോലും യേശുതിരികെ വിളിച്ചില്ലെന്നുമാത്രമല്ല, ഈ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും തന്നെവിട്ടുപോകാമെന്നു തന്റെ അപ്പസ്തോലന്മാരോടു വ്യക്തമാക്കുകയും ചെയ്യുന്നു. ഈ പ്രബോധനത്തിന്റെ പൂര്‍ണ്ണതയാണ്, അന്ത്യഅത്താഴവേളയില്‍ നമ്മള്‍ കാണുന്നത്.

"അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചുമുറിച്ച്, ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇതെന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്തു കൃതജ്ഞതാസ്‌തോത്രം ചെയ്ത്, അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനംചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്." (മത്തായി 26: 26 - 28 )

അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം, പാനപാത്രം എടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, അവര്‍ക്കു നല്‍കി. എല്ലാവരും അതില്‍നിന്നു പാനംചെയ്തു. അവന്‍ അവരോട് അരുളിച്ചെയ്തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്. (മര്‍ക്കോസ് 14: 22 - 24) 

പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്‌തോത്രംചെയ്തു മുറിച്ച്, അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍. അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. (ലൂക്കാ 22: 19 - 20) 

അപ്പമുയര്‍ത്തി, ഇതെന്റെ ശരീരമാണെന്നും വീഞ്ഞു തന്റെ രക്തമാണെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ യേശു വ്യക്തമാക്കുന്നതായി മേല്പറഞ്ഞ സുവിശേഷവചനങ്ങളിലെല്ലാം നമുക്കു കാണാം. അതായത്, യോഹന്നാന്‍ ആറാമദ്ധ്യായത്തില്‍ അപ്പത്തെയും തന്റെതന്നെ ശരീരത്തെയും രൂപമാറ്റം വരുത്തിക്കാണിച്ച യേശു, പെസഹാരാത്രിയില്‍ അപ്പത്തെ തന്റെ ശരീരമാക്കിയും വീഞ്ഞിനെ തന്റെ രക്തമാക്കിയുംമാറ്റി, ശിഷ്യര്‍ക്കു ഭക്ഷിക്കാനും പാനംചെയ്യാനും നല്‍കിയ ഈശോ, ഇന്നും വിശുദ്ധ കുര്‍ബ്ബാനയെന്ന കൂദാശയില്‍ അപ്പത്തെയും വീഞ്ഞിനെയും തന്റെ ശരീരരക്തങ്ങളാക്കി മാറ്റുന്നു.

ഈ കാലഘട്ടത്തിലെ, പ്രോട്ടസ്റ്റന്റ് വിഭാഗത്തിന്റെ ശക്തരായ വക്താക്കളിലൊരാളായ ശ്രീ ബെന്നി ഹിന്‍ കത്തോലിക്കാസഭയിലെ വിശുദ്ധകുര്‍ബ്ബാന, യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ ശരീരവും രക്തവുമാണെന്ന സത്യം, അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഉറക്കെ വിളിച്ചുപറയുന്നത്, താഴെയുള്ള വീഡിയോ ദൃശ്യങ്ങളില്‍ കാണാം.





ഈ സത്യത്തെ സത്താഭേദം (Transubstantiation) എന്ന പദമുപയോഗിച്ചു വിശദീകരിക്കുകയാണു AD 1215ലെ നാലാം ലാറ്ററന്‍ സുനഹദോസ് (Fourth Council of the Lateran 1215) ചെയ്തത്. പതിനൊന്നാം നൂറ്റാണ്ടില്‍ ടൂര്‍സില്‍ ജീവിച്ചിരുന്ന ബെരങ്ങര്‍ എന്ന ദൈവശാസ്ത്രജ്ഞന്‍, പരിശുദ്ധ കുര്‍ബ്ബാനയിലെ യേശുവിന്റെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തെ ചോദ്യംചെയ്തുകൊണ്ടുയര്‍ത്തിയ വാദങ്ങള്‍ അനേകം വിശ്വാസികള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കിയതിനെത്തുടര്‍ന്നാണ്, നാലാം ലാറ്ററന്‍ സുനഹദോസില്‍ ഇപ്രകാരം ഒരു വിശദീകരണമുണ്ടായത്. പ്രോട്ടസ്റ്റന്റ് വിഘടനത്തിനുപിന്നാലെ നടന്ന, ട്രെന്റ് സുനഹദോസിലും (1545 - 1564) സത്താഭേദത്തെക്കുറിച്ചു വിശദമാക്കിയിട്ടുണ്ട്.

അപ്പത്തിന്റെയും വീഞ്ഞിന്റെയും ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട്, അതിന്റെ സത്തയെ, ഈശോ തന്റെ വചനത്തിന്റെ ശക്തിയാല്‍, തന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും സത്തയാക്കിമാറ്റിയ അദ്ഭുതത്തെ സൂചിപ്പിക്കാനാണ് സത്താഭേദം (Transubstantiation) എന്ന വാക്ക്, കര്‍ത്താവിന്റെ സഭ ഉപയോഗിക്കുന്നത്. പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റിയ ഈശോയ്ക്ക് ഇതു സാദ്ധ്യമാണെങ്കിലും ഈ വലിയരഹസ്യം മനുഷ്യബുദ്ധിക്കു ഗ്രഹിക്കാവുന്നതിലുപരിയാണ്. 

അപ്പത്തിന്റെയും വീഞ്ഞിന്റെയും കൂദാശാകര്‍മ്മം, അപ്പത്തിന്റെ മുഴുവന്‍ സത്തയേയും നമ്മുടെ കര്‍ത്താവായ ക്രിസ്തുവിന്റെ ശരീരത്തിന്റെ സത്തയായും വീഞ്ഞിന്റെ മുഴുവന്‍ സത്തയേയും നമ്മുടെ കര്‍ത്താവായ ക്രിസ്തുവിന്റെ രക്തത്തിന്റെ സത്തയായും മാറ്റുന്നു. ഈ മാറ്റത്തെ കര്‍ത്താവിന്റെ തിരുസഭ, സമുചിതമായും യുക്തമായും സത്താഭേദം (Transubstantiation) എന്നു വിളിച്ചു. യഥാര്‍ത്ഥത്തില്‍ വിശുദ്ധ കുര്‍ബ്ബാന വിശ്വാസത്തിന്റെ ഒരു രഹസ്യമാണ് .................................................................................................................................................................. കൂദാശാപരികര്‍മ്മത്തിനുശേഷം, അപ്പവും വീഞ്ഞും അതല്ലാതായിത്തീരുന്നു. അങ്ങനെ ആ നിമിഷംമുതല്‍ നമ്മുടെ കര്‍ത്താവായ യേശുവിന്റെ ആരാദ്ധ്യമായ ശരീരരക്തങ്ങള്‍ അപ്പത്തിന്റെയും വീഞ്ഞിന്റെയും കൌദാശിക സാദൃശ്യത്തില്‍ സത്യമായും നമ്മുടെ മുമ്പിലുണ്ട്. - (സഭയും വിശുദ്ധ കുര്‍ബ്ബാനയും  - വിശുദ്ധജോണ്‍പോള്‍ രണ്ടാമന്‍  മാര്‍പ്പാപ്പയുടെ ചാക്രികലേഖനം - ഖണ്ഡിക 15)

വിശുദ്ധകുര്‍ബ്ബാനയില്‍ സത്യമായും ഈശോയുടെ സാന്നിദ്ധ്യമുണ്ടെന്നു വ്യക്തമായറിയാവുന്നവര്‍ വിശുദ്ധകുര്‍ബ്ബാനയെ വണങ്ങുന്നതു സ്വാഭാവികം. AD1220ല്‍ തിരുവോസ്തി വണങ്ങണമെന്നാവശ്യപ്പെട്ടു കല്പനയിറക്കിയെന്ന ആരോപണത്തെക്കുറിച്ച്‌ ഇതില്‍ക്കൂടുതല്‍ എന്തുപറയാന്‍! ക്രിസ്തുവിനെ അനുഭവിച്ചറിയുന്നവര്‍ക്ക് അവിടുത്തെ വണങ്ങാന്‍ ആരുടേയും കല്പന ആവശ്യമില്ലല്ലോ. 


ദിവ്യബലിയര്‍പ്പണം - ചില യാഥാര്‍ത്ഥ്യങ്ങള്‍

ആദ്യ ലേഖനത്തില്‍പ്പറഞ്ഞ സന്ദേശത്തില്‍ ദിവ്യബലിയര്‍പ്പണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നാലാണ്. 1. AD 360 മുതല്‍ കത്തോലിക്കാസഭയില്‍ ബലിയര്...