AD 300-ല്‍ മാത്രമാണു കുരിശ് സഭയുടെ വിശ്വാസത്തിന്റെ ഭാഗമായതെന്നു് എന്തടിസ്ഥാനത്തിലാണു പറയുന്നതെന്നു വ്യക്തമാക്കാന്‍ ചോദ്യകര്‍ത്താവു ബാദ്ധ്യസ്ഥനാണു്. എങ്കിലും "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ, അതു ദൈവത്തിന്റെ ശക്തിയത്രേ." (1 കോറിന്തോസ് 1:18) എന്നു വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അദ്ദേഹത്തിനു വിവേകം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു.
"നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാന്‍ എനിക്കിടയാകാതിരിക്കട്ടെ." (ഗലാത്തിയാ 6:14) എന്നു പൗലോസ് ശ്ലീഹ പറയുമ്പോള്‍ ക്രിസ്ത്യാനിക്കു മറ്റെന്തിലും പ്രാധാന്യമേറിയതാണു യേശുക്രിസ്തുവിന്റെ കുരിശെന്നു കത്തോലിക്കാസഭ ഉറച്ചുവിശ്വസിക്കുന്നു.
പഴയ നിയമത്തില്‍ കുഞ്ഞാടിന്റെ രക്തമാണു പാപപരിഹാരബലിയായി അര്‍പ്പിക്കുന്നത് (ലേവ്യര്‍ 17:11). എന്നാല്‍ എല്ലാക്കാലത്തേക്കുമായി തന്റെ അവസാനതുള്ളി രക്തവും ചിന്തി കര്‍ത്താവായ യേശുക്രിസ്തു ജീവന്‍ ബലിയര്‍പ്പണം ചെയ്തപ്പോള്‍ കുരിശായിരുന്നു ബലിപീഠം.
"സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോടനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയുംചെയ്‌തു." (കൊളോസോസ് 1:20)
യഹൂദരെന്നും വിജാതീയരെന്നുമുള്ള വേര്‍തിരിവുമാറ്റി രക്ഷ എല്ലാവര്‍ക്കും അവകാശമാക്കി നല്‍കിയതു കർത്താവിന്റെ കുരിശാണ് (എഫേസോസ് 2:16). കാരണം "അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു." (യോഹന്നാന്‍ 3:16)
അന്നോളം ശിക്ഷയുടെയും അപമാനത്തിന്റെയും അടയാളമായിരുന്ന കുരിശിനെ സ്വയമേറ്റെടുത്തുകൊണ്ട്, ഈശോ അതിനെ രക്ഷയുടെ അടയാളമാക്കിമാറ്റി. "ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാനതു സ്വമനസ്സാ സമര്‍പ്പിക്കുകയാണ്." (യോഹന്നാന്‍ 10: 17-18)
"എന്നാല്‍, പലരും ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നുവെന്നു പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കുന്നു. നാശമാണവരുടെ അവസാനം; ഉദരമാണവരുടെ ദൈവം." (ഫിലിപ്പി 3:18-19)
മൂന്നാം നൂറ്റാണ്ടുമുതലാണു് എല്ലാവര്‍ഷവും സെപ്റ്റംബര്‍ 14 വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളായി ആഘോഷിച്ചു തുടങ്ങിയതു്. അക്കാലത്തു റോം ഭരിച്ചിരുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി തന്റെ എണ്‍പതാം വയസ്സില്‍ വിശുദ്ധനാടുകളിലേക്കു് നടത്തിയ തീര്‍ത്ഥയാത്രയില്‍ കാല്‍വരിക്കുന്നില്‍നിന്നും മൂന്നു കുരിശുകള്‍ കണ്ടെത്തുകയുണ്ടായി.
അന്നു ജറുസലേമിലെ മെത്രാനായിരുന്ന വിശുദ്ധ മക്കാറിയൂസിന്റെ നിര്‍ദ്ദേശാനുസരണം ഒരു മൃതദേഹം കുരിശുകളില്‍ മുട്ടിച്ചപ്പോള്‍ അതിലൊന്നില്‍ വെച്ച് മരിച്ചവ്യക്തി ഉയിര്‍ത്തു. ഈശോയുടെ കുരിശു തിരിച്ചറിഞ്ഞ ജനം മുഴുവനും കുരിശിനെ കുമ്പിട്ടു വണങ്ങി. ഇതിന്റെ സ്മരണാർത്ഥമാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്.
സങ്കീര്‍ത്തകനോടൊപ്പം നമ്മുടെ കര്‍ത്താവായ ഈശോ സ്വയം ബലിയര്‍പ്പണം നടത്തിയ ബലിപീഠമായ കുരിശിന്‍ചുവട്ടിലേക്കു നമുക്കു പോകാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ