കത്തോലിക്കാ വിശ്വാസികള്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കാറുണ്ട് എന്നതു സത്യമാണ്. എന്നാല്‍ മെഴുകുതിരിയെ എന്തെങ്കിലുംതരത്തിലുള്ള വിശുദ്ധവസ്തുവായി കത്തോലിക്കാസഭ അവതരിപ്പിച്ചിട്ടില്ല. മെഴുകുതിരി കത്തിച്ചേ പ്രാര്‍ത്ഥിക്കാവൂ എന്നും സഭ പഠിപ്പിക്കുന്നില്ല.
![]() |
| "നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്." മത്തായി 5:14 |
"നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു: (മത്തായി 5:14) മെഴുകുതിരി ഒരു പ്രതീകമാണ്. ഓരോ കൃസ്ത്യാനിയും എന്തായിരിക്കണം എന്നതിന്റെ പ്രതീകം. സ്വയം ഉരുകിത്തീരുമ്പോഴും ചുറ്റും പ്രകാശംപരത്തുന്നതാകണം ക്രിസ്തുവിശ്വാസിയുടെ ജീവിതമെന്നതിന്റെ പ്രതീകം. വിശുദ്ധഗ്രന്ഥത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങളായി പ്രാവ് (യോഹന്നാന്‍ 1:32), അഗ്നി (അപ്പ. 2: 3 - 4) തുടങ്ങിയവ കാണാം. അതുകൊണ്ടു പ്രാവും അഗ്നിയും പരിശുദ്ധാത്മാവാണ് എന്നര്‍ത്ഥമില്ലല്ലോ! ഒരു പ്രതീകം എന്നതില്‍ക്കവിഞ്ഞ പ്രാധാന്യമൊന്നും മെഴുകുതിരിക്കു സഭ നല്‍കുന്നില്ല.
മെഴുകുതിരി കത്തിച്ചാലുമില്ലെങ്കിലും ദൈവത്തോടു ചേര്‍ന്നിരുന്നു ദൈവവുമായി നമ്മുടെ ഹൃദയം പങ്കുവയ്ക്കുന്നതാണു പ്രാര്‍ത്ഥന. സാമുവേലിന്റെ ഒന്നാംപുസ്തകത്തില്‍ ഹന്നയുടെ പ്രാര്‍ത്ഥനയെക്കുറിച്ചു പറയുന്നതു നോക്കൂ..
"അവള്‍ ഹൃദയത്തില്‍ സംസാരിക്കുകയായിരുന്നു; അധരംമാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നതുമില്ല. അതിനാല്‍, അവള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഏലിക്കു തോന്നി. ഏലി അവളോടു പറഞ്ഞു: എത്രനേരം നീ ഉന്മത്തയായിരിക്കും? നിന്റെ ലഹരിയവസാനിപ്പിക്കുക. ഹന്നാ പ്രതിവചിച്ചു: എന്റെ ഗുരോ, അങ്ങനെയല്ല, വളരെയേറെ മനോവേദനയനുഭവിക്കുന്നവളാണു ഞാന്‍. വീഞ്ഞോ ലഹരിപാനീയമോ ഞാന്‍ കഴിച്ചിട്ടില്ല. കര്‍ത്താവിന്റെമുമ്പില്‍ എന്റെ ഹൃദയവികാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു. ഈ ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ! അത്യധികമായ ആകുലതയും അസ്വസ്ഥതയുംമൂലമാണു ഞാനിതുവരെ സംസാരിച്ചത്. അപ്പോള്‍ ഏലി പറഞ്ഞു: സമാധാനമായി പോവുക. ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ത്ഥന സാധിച്ചുതരട്ടെ! അവള്‍ പ്രതിവചിച്ചു: ഈ ദാസിക്ക് അങ്ങയുടെ കൃപാകടാക്ഷമുണ്ടാകട്ടെ. അനന്തരം, അവള്‍ പോയി ഭക്ഷണംകഴിച്ചു. പിന്നീടൊരിക്കലും അവളുടെ മുഖം മ്ലാനമായിട്ടില്ല." (1 സാമുവേല്‍ 13: 18)
ദൈവതിരുമുമ്പില്‍ ഹൃദയവികാരങ്ങള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ദുഃഖം ഇല്ലാതെയാകുന്നു.
"അവനാകട്ടെ വിജനപ്രദേശങ്ങളിലേക്കു പിന്‍വാങ്ങി, അവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു" (ലൂക്കാ 5:16) തിരക്കുകളില്‍നിന്നുമകന്ന്‍, ദൈവപിതാവുമായി സംസാരിക്കുന്നതാണു വിശുദ്ധഗ്രന്ഥവും കത്തോലിക്കാസഭയും പഠിപ്പിക്കുന്ന പ്രാര്‍ത്ഥനാരീതി.
"രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തിലെഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നുതളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തേ സന്നിധിയിലേക്കു കൈകളുയര്‍ത്തുക" (വിലാപങ്ങള്‍ 2:19) മെഴുകുതിരി കത്തിച്ചാലുമില്ലെങ്കിലും ഈ പ്രാര്‍ത്ഥനകള്‍ ദൈവം സ്വീകരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ